അവൾ ആമി

സഖാവിന്,

ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. നാല് കുട്ടികൾ.  അവർ എന്നെ ആമി എന്ന് വിളിച്ചു. മാധവിക്കുട്ടിയെ തീരെ ഇഷ്ടമല്ലാത്ത നിന്റെ കുട്ടികൾ എന്നെ ആമി എന്ന് വിളിച്ചത് കുറച്ചൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. അല്ല മാധവിക്കുട്ടിയെ ഇഷ്ടമാണെന്ന് ഒരിക്കൽ പോലും നീ എന്നോട് പറഞ്ഞിരുന്നില്ല. നിനക്കിഷ്ട്ടം സുഗതകുമാരിയുടെ വരികളോടായിരുന്നു. ആദ്യം നീ എനിക്ക് സമ്മാനിച്ച കവിതയും സുഗതകുമാരിയുടേതായിരുന്നല്ലോ.  നിനക്കോർമ്മയുണ്ടോ. നിന്റെ മനസ്സിൽ അഞ്ചു കുട്ടികൾ വേണം എന്നായിരുന്നു ആഗ്രഹം. എന്റെ ആഗ്രഹപ്രകാരം നിയത് നാലാക്കി. പേരുകൾ പോലും പരതി  . എത്ര അനായാസം നീയൊരു കുട്ടിയെ അല്ല നമ്മൾ ഒരു കുട്ടിയെ വേണ്ടന്നു വച്ചു ? ഒരു തരത്തിൽ ഭ്രൂണഹത്യ എന്ന് തന്നെ പറയാവുന്ന ഒന്ന്. ഉരുവാകും മുൻപേ മനസ്സിൽ നിന്നും വെട്ടിയെറിഞ്ഞ ഒരു ഭ്രൂണം. അതൊരു അവൾ ആയിരുന്നിരിക്കണം . അതിനാലാവാം ബാക്കിയുള്ള നാല് കുഞ്ഞുങ്ങൾ എന്നെ ആമി എന്ന് വിളിച്ചത്. അവർ ചേർന്ന് അവൾക്കിടാൻ വച്ചിരുന്ന പേരാവണം..  ഒരു പക്ഷെ നമ്മൾ വേണ്ടെന്നു വച്ചതു നിലാവിനെ വാക്കുകളിൽ നിറയ്ക്കുന്നൊരു കൊച്ചു മാലാഖയെ ആണെങ്കിലോ? വാന്ഗോഗിനേക്കാൾ അധികമായി മഞ്ഞയെ ചായമാക്കുന്നവളെയാണെങ്കിലോ ? അയ്യപ്പനെ പോലെ എന്നെയും നിന്നെയും കവിതയാക്കുന്നവളെയാണെങ്കിലോ ? ജനിക്കുവാൻ പോലും വിധിക്കപ്പെടാത്ത ഒരുവളെക്കുറിച്ച്  നമ്മൾ എന്തിനാണല്ലേ ചിന്തിച്ചു ബുദ്ധിമുട്ടുന്നത്.. ആക്ഷേ ആവുന്നില്ല. ആമി എന്ന വിളിയാണ് ചുറ്റും. നമുക്ക് അഞ്ചു കുട്ടികൾ ഉണ്ടാവണം. അവൾ ആമി എന്ന് വിളിക്കപ്പെടണം.
എന്ന്

നമ്മുടെ കുഞ്ഞുങ്ങളുടെ 'അമ്മ ആമി

Comments

  1. I think this is the best writing pattern for you.
    The best.

    ReplyDelete

Post a Comment

Popular posts from this blog

തലക്കെട്ടുകളിൽ പെട്ടുപോകുന്ന സ്ത്രീകൾ